Monday, March 26, 2007

പ്രതിമകള്‍

കോട്ടയം പട്ടണത്തിലൂടെ കാല്‍നടയായോ, വാഹനങ്ങളിലോ യാത്ര ചെയ്തിട്ടുള്ളവര്‍ ഒരുപക്ഷെ കോട്ടയം പട്ടണത്തിന്റെ ചില പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില മഹത്‌വ്യക്തികളുടെ പ്രതിമകള്‍ ശ്രദ്ദിച്ചിട്ടുണ്ടാവണം. എന്നാല്‍ ഇതുവരെയും കാണത്തവര്‍ക്കുവേണ്ടി ഞാനീ വ്യക്തികളെ പരിചയപ്പെടുത്താം.

ആദ്യമായി സെന്റ്രല്‍ ജങ്ക്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന നമ്മുടെ രാഷ്ട്രപിതാവ്‌ - മഹാത്മാഗാന്ധി. പ്രായക്കൂടുതല്‍ കൊണ്ടാണോ അതോ ഇനി കാണരുതാത്ത കാഴ്ചകള്‍ കാണേണ്ട എന്നു വിചാരിച്ചിട്ടാണോ "ബാപ്പു" തലകുനിച്ച്‌ കിഴക്കോട്ടു നോക്കിയാണ്‌ നില്‍ക്കുന്നത്‌.

രണ്ടാമതായി പഴയ ശീമാട്ടി റൗണ്ടാനയ്ക്കു സമീപം ശാസ്ത്രിറോഡ്‌ തുടങ്ങുന്നിടത്ത്‌ കിഴക്കോട്ട്‌ തന്നെ നോക്കി ഒരുകാലത്ത്‌ കേരള രാഷ്ട്രീയത്തിലെ സാക്ഷാല്‍ സുന്ദര പുരുഷനായിരുന്ന ശ്രീമാന്‍ പി ടി ചാക്കോയുടെ ഗാംഭീര്യഭാവത്തിലുള്ള പ്രതിമ.

ഇനി മൂന്നാമതായി മലയാള മനോരമ ഒാഫീസിനു മുന്‍വശം സ്ഥാപിച്ചിരിക്കുന്ന മനോരമ തറവാട്ടിലെ കാരണവരായ ശ്രീമാന്‍ മാമ്മന്‍ മാപ്പിളയുടെ പ്രതിമ. എന്നാല്‍ അടുത്തകാലത്തായി മുനിസിപ്പല്‍ പാര്‍ക്കില്‍ അക്ഷരകേരളത്തിന്റെ (അച്ചടി)പിതാമഹനായ ബെയ്‌ലി സയിപ്പിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌. മുനിസിപ്പല്‍ പാര്‍ക്കില്‍ ആയതുകൊണ്ടാവണം ഞങ്ങള്‍ കോട്ടയംകാരാരുംതന്നെ അദ്ദേഹത്തെ കാണാന്‍ അങ്ങോട്ടുപോകാറില്ല. അതിനു പ്രത്യേകിച്ചു കാരണവുമുണ്ട്‌.വെറുതെ ആ കാട്ടില്‍ പോയി പാമ്പ്‌, തേള്‍, പഴുതാര,മുതലായ ക്ഷുധ്ര ജീവികളുമായി ഏറ്റുമുട്ടുന്നത്‌ എന്തിനാ എന്നു വിചാരിച്ചിട്ടാണ്‌. തന്നെയുമല്ലാ ആ പ്രദേശം സന്ധ്യമയങ്ങിയാല്‍ പിന്നെ നിശാസുന്ദരിമാരുടേയും സുന്ദരന്മാരുടേയും വിഹാരരംഗംകൂടിയാണ്‌. എന്തായാലും അക്ഷരനഗരിയുടെ ഈ തലതൊട്ടപ്പനെ ഇങ്ങനെ അപമാനിച്ചതില്‍ അവറാന്‍ കുട്ടിക്കുള്ള പ്രതിഷേധവും ഇവിടെ അറിയിച്ചുകൊള്ളുന്നു.

ഇനി കാര്യത്തിലേക്ക്‌ കടക്കാം. സാധാരണയായി തീയേറ്ററുകളില്‍ സെക്കന്റ്‌ ഷോ കഴിഞ്ഞാല്‍പ്പിന്നെ കോട്ടയം പട്ടണം വിജനമാകും. പിന്നെ രാത്രിയില്‍ ഒരു നാഴിക കൂടിക്കഴിഞ്ഞാല്‍ പി ടി ചാക്കോ അവര്‍കള്‍ തന്റെ താവളത്തുനിന്നും ഇറങ്ങുകയായി. ആദ്ദേഹം നേരേ പോകുന്നത്‌ ബാപ്പുവിന്റെ അടുത്തേയ്ക്കാണ്‌. അല്‍പ്പം ബുദ്ദിമുട്ടിയിട്ടാണെങ്കിലും ബാപ്പുവിന്റെ കൈ പിടിച്ച്‌ അദ്ദേഹത്തെ താഴെ ഇറക്കും. പിന്നെ രണ്ടുപേരുംകൂടി തിരുനക്കര മൈതാനത്തിരുന്നുകൊണ്ടു കുറെ വാചകമടിക്കും.നേരം വെളുത്തപ്പോള്‍ മുതല്‍ രാത്രി വൈകുവോളം കണ്ടതും കേട്ടതുമായ കാഴ്ച്ചകള്‍ അവര്‍ പരസ്പരം പങ്കുവെയ്കും. പിന്നെ അടുത്തുള്ള തട്ടുകടയില്‍ നിന്നും നല്ല ചൂടു പൊറോട്ടയും ചിക്കനും കഴിച്ചിട്ട്‌ ഒരു പാഴ്‌സലും വാങ്ങി നേരേ കെ കെ റോഡിലൂടെ കിഴക്കോട്ടു നടക്കും. മനോരമയിലെത്തി മാമ്മന്‍ മാപ്പിളയെ കാണാനാണീ യാത്ര. മാത്രവുമല്ല ചിക്കനും പോറോട്ടയും പീസ്‌ പീസ്‌ ആക്കി മാപ്പിളയുടെ വായില്‍ വെച്ചു കഴിപ്പിച്ചിട്ടേ അവര്‍ മടങ്ങുമായിരുന്നുള്ളു.


പി ടി യുടെയും ബാപ്പുവിന്റെയും ദിവസേനയുള്ള ഈ പരിപാടിയെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ അങ്ങുതാഴെ ഏകാന്തവാസത്തിലായിരിക്കുന്ന സായിപ്പിന്‌ ഒരു മോഹം - എങ്ങനെയെങ്കിലും ഈ കമ്പനിയില്‍ കൂടിച്ചേരണം. തന്നെയുമല്ല ഈ വിധ്വാന്‌ മലയാളവും മലയാളിയേയും മനോരമയേയും അവരുടെ മാപ്പിളയേയും നല്ല പരിചയവുമാണല്ലോ. അങ്ങിനെ ഒരു പാതിരാത്രിയില്‍ ബെയിലി സായിപ്പ്‌ പി ടി യ്ക്ക്‌ ഒരു കത്ത്‌ കൊടുത്തുവിട്ടു. കത്തുവായിച്ച പി ടി യ്ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. തങ്ങളുടെകൂടെ കൂടിക്കൊള്ളാന്‍ അനുവാദവും കൊടുത്തു.

പിറ്റേന്ന് രാത്രിയില്‍ ആരും കാണാതെ, പാര്‍ക്കില്‍ നിന്നിറങ്ങി, പട്ടികടികൊള്ളാതെ സായിപ്പ്‌ പി ടി യുടെ അടുത്തെത്തി. രണ്ടുപേരുംകൂടി നടന്ന് ബാപ്പുവിനെയും കൂട്ടി പതിവു പാഴ്‌സലുമായി മാപ്പിളയെ കാണാന്‍ പുറപ്പെട്ടു.ക്ഷീണിച്ച്‌ അവശനായി വടിയും കുത്തി പി ടിയുടെ കൈയും പിടിച്ച്‌ കൂനിക്കൂനി നടക്കുന്ന മഹാത്‌മാവിനെ കണ്ടപ്പോള്‍ സയിപ്പിനു കലശലായ ദേഷ്യം വന്നു. വയോധികനായ ഈ മനുഷ്യന്‍ എന്തിനാണ്‌ ഇത്രയും ദൂരം നടന്ന്‌ വെറുമൊരു പത്രമുതലാളിയായ മാപ്പിളയെകാണാന്‍ അങ്ങോട്ടു പോകുന്നത്‌.എങ്കിലും പി ടിയുടെ തനിസ്വഭാവം അറിയമായിരുന്നതുകൊണ്ട്‌ സായിപ്പ്‌ ദേഷ്യം ഉള്ളിലടക്കി കൂടെനടന്നു.

യാത്രയുടെ അവസാനം അവര്‍ മൂന്നുപേരുംകൂടി മനോരമയുടെ മുന്‍പിലെത്തി. അരണ്ടവെളിച്ചത്തില്‍ അതാ മാപ്പിള..... സായിപ്പിനു ദേഷ്യം കൂടിക്കൂടിവന്നു. തങ്ങളെക്കണ്ടിട്ടും മാപ്പിളയ്ക്ക്‌ ഒരു കുലുക്കവുമില്ല. നില്‍ക്കുന്നിടത്തുനിന്നും ഒന്നനങ്ങുന്നുപോലുമില്ല.സായിപ്പല്ലേ.. ഉപചാരങ്ങള്‍ക്ക്‌ കുറവുവന്നാല്‍ സഹിക്കുമോ? ടിയാന്‍ ആംഗലേയത്തില്‍ ഒരു കാച്ചു കാച്ചിക്കൊടുത്തു.ആദ്യം ചെവി പൊത്തിപ്പോയെങ്കിലും സമനില വീണ്ടെടുത്ത പി ടി സായിപ്പിനെ നോക്കി ഇങ്ങനെ അലറി: ....%*" താനേതു കോത്താഴത്തെ സായിപ്പാണെടോ? ശരിക്ക്‌ കണ്ണ്‍തുറന്നുനോക്കെടോ. കയ്യും കാലും എന്തിനു ശരിക്ക്‌ ഉടലുപോലുമില്ലാത്ത ഈ മാപ്പിള എങ്ങെനെയാണെടോ തന്നെക്കാണാന്‍ അങ്ങോട്ട്‌ എഴുന്നെള്ളുന്നത്‌?

സായിപ്പൊന്നുഞ്ഞെട്ടി!!!. പിന്നെ കണ്ണുവലിച്ചുതുറന്ന് നേരെ മാപ്പിളയെ നോക്കി....കണ്ട കാഴ്ച . അരയടി മാത്രം വലിപ്പമുള്ള കയ്യും കാലുമില്ലാത്ത ഒരു ഊര്‍ദ്വകായ പ്രതിമ.

പാവം മാപ്പിള, തന്റെ പിന്‍ഗാമികള്‍ തന്നോട്‌ ചെയ്ത മഹാപാപത്തെ ഓര്‍ത്തിട്ടെന്നവണ്ണം ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു.

Sunday, March 25, 2007

'കലം ഉപദേശി'

കോട്ടയത്തുനിന്നും ഏകദേശം 8 കിലോമീറ്റര്‍ കിഴക്കു മാറി മണര്‍കാട്‌ എന്ന എന്റെ ഗ്രാമം. സാധാരണക്കരില്‍ സാധാരണക്കാരായവരാണ്‌ എന്റെ നാട്ടുകാര്‍. ഇടയ്ക്കിടക്ക്‌ എന്റെ നാട്ടിലൂടെ ഒരു ഉപദേശി വരുമായിരുന്നു. നാട്ടുകാര്‍ പൊതുവെ സമധാനപ്രിയരും കുന്നായ്മ, കുതികാല്‍വെട്ട്‌, പരദൂഷണം, കുതിരകയറ്റം, വേലിചാടല്‍ എന്നീ സ്വഭാവങ്ങള്‍ അവരില്‍ ലവലേശം പോലുമില്ലാതിരുന്നതുകൊണ്ടും ഉപദേശിക്ക്‌ നാട്ടില്‍ വലിയ മാര്‍ക്കെറ്റില്ലായിരുന്നു.

മുട്ടിനുതാഴെവരെ മാത്രമുള്ള ഒരു പാന്റും അയഞ്ഞ വലിയ ഷര്‍ട്ടുമാണ്‌ ഉപദേശിയുടെ സധാരണ വേഷം. ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്ന പേരിനു ചേരുന്ന വിധം കയ്യില്‍ എപ്പോഴും ഒരു മണ്‍കലവും പിന്നെ തോളില്‍ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ നിറയെ എന്തൊക്കെയൊ സാധനങ്ങളും ഉണ്ടായിരുന്നു. അങ്ങേര്‌ എവിടെനിന്ന് വരുന്നുവെന്നൊ എങ്ങൊട്ടു പൊകുന്നുവെന്നൊ ആര്‍ക്കും അറിയില്ല. ആരും അദ്ദേഹത്തോടൊന്നും ചോദിച്ചില്ല അദ്ദേഹം ആരോടും ഒന്നും പറഞ്ഞുമില്ല. വെറുതെ വഴിയിലൂടെ നടക്കും - ഉച്ചത്തില്‍ എന്തൊക്കെയോ ചില കാര്യങ്ങള്‍ വിളിച്ചുപറയും. പറഞ്ഞതെന്തെന്നു അങ്ങേര്‍ക്കൊ കേട്ടതെന്തെന്നു ഞങ്ങള്‍ക്കോ മനസ്സിലായിരുന്നില്ല. പൊതുവെ നിരുപദ്ദ്രവകാരിയായിരുന്നതിനാല്‍ അങ്ങേരോട്‌ ആര്‍ക്കും ഒരു പരിഭവവും ഇല്ലായിരുന്നു. ഇടയ്ക്ക്‌ ഉപദേശം നിര്‍ത്തിയിട്ട്‌ വഴിയരികെയുള്ള ചില വീടുകളില്‍ കയറി ഭിക്ഷയായി കലത്തില്‍ അരി വാങ്ങും. കലം നിറയുമ്പോള്‍ എങ്ങോട്ടൊ നടന്നുമറയും.

ഇങ്ങനെ കാലം കുറെ കഴിഞ്ഞു. കൃത്യമായി എല്ലാ ആഴ്ചയിലും മുടക്കമില്ലാതെ നടന്നുകൊണ്ടിരുന്ന ഈ പരിപാടിയ്ക്കു മാറ്റം വന്നത്‌ പെട്ടെന്നായിരുന്നു.അന്നും പതിവു പോലെ ഉപദേശി വന്നു. കലവും ചാക്കുമായി. മണ്‍പാതകള്‍ കൂടിച്ചേരുന്ന ചൈറിയ കവലയില്‍ നിന്നു. എല്ലാവരും ശ്രദ്ദിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ പിന്നെ ഒറ്റ പ്രസംഗമായിരുന്നു. "എന്റെ പ്രിയമുള്ളവരേ - എന്റെ ഭാര്‌യ ഗര്‍ഭിണി ആകാതിരിക്കേണ്ടതിന്‌ കര്‍ത്താവായ ദൈവം അവളുടെ ഗര്‍ഭപാത്രത്തില്‍ ഡി ഡി റ്റി വിതറിയിരിക്കുന്നു"ഒരു നിമിഷം ആ പ്രദേശമാകെ ഞെട്ടിത്തരിച്ചുനിന്നു. ഒരു ഇല പോലും അനങ്ങിയില്ല. പിന്‍ ഡ്രൊപ്‌ സൈലന്‍സ്‌. പതിവുപോലെ ഉപദേശി സമീപത്തുള്ള വീടുകളില്‍ ഭിക്ഷയ്ക്കായി കയറി.കലം നീട്ടി. എന്നാല്‍ പതിവിനു വിപരീതമയി സ്ത്രീകള്‍ പുറത്തിറങ്ങിയില്ല. ജീവിതതില്‍ ആദ്യം ഉപദേശിക്കൊന്നും കിട്ടിയില്ല. ആരോടും ഒരു പരിഭവവും പറയാതെ ഉപദേശി എങ്ങോട്ടൊ മറഞ്ഞു. ഒരിക്കലും മടങ്ങിവരാതെ.


എന്നാലും അന്നു മുതല്‍ ഞങ്ങളുടെ നാട്ടിലെ സ്ത്രീകള്‍ കണ്ട സ്വപ്നങ്ങളില്‍ ഒരു കലവും പിന്നെ ഒരു പൊതി ഡി ഡി റ്റിയും ഉണ്ടായിരുന്നു.എന്നാലും എനിക്ക്‌ എന്റെ പൊന്നുപ്ദേശീ - ഏതു സുവിശേഷത്തിലാണ്‌ ഈ മാര്‍ഗം രേഖപ്പ്പ്പെടുത്തിയിരിക്കുന്നത്‌ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാന്‍ ചോദിച്ചില്ല.

(സകല ചരചരങ്ങളുടെയും, ഭൂമിയുടെയും ഭൂമണ്‍ഡലത്തിന്റെയും സ്ര്ഷ്ടാവായ ദൈവത്തിന്‌ ഭൂമിയില്‍ മനുഷ്യ്ന്റെ എണ്ണം നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റു മര്‍ഗമൊന്നുമില്ലേ?)

പിന്നീട്‌ കുറെ വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്തുനിന്നും തിരുവനന്തപുരത്തേയ്കുള്ള യത്രാമധ്യെ വഞ്ചിനാട്‌ എക്‌സ്‌പ്രസ്സില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കോച്ചില്‍ കൊല്ലം സ്‌റ്റേഷനില്‍ നിന്നും അതേ രൂപത്തില്‍ അതേ ഭാവത്തില്‍ കയ്യില്‍ ഒരു കലവും ഒരു ചാക്കുമയി ഒരാള്‍ കയറി. അതു ഞങ്ങളുടെ 'കലം ഉപദേശി' ആയിരുന്നു.

അവറാന്‍ കുട്ടിയുടെ കോട്ടയം

അവറാന്‍ കുട്ടി കോട്ടയംകാരനാണ്‌ എന്ന്‌ പറഞ്ഞിരുന്നല്ലോ. നിങ്ങള്‍ക്ക്‌ അറിയാവുന്നതുപോലെ കോട്ടയം എന്നത്‌ വളരെ ചെറിയ ഒരു പട്ടണം ആണ്‌. 'ഠാ'യോളം വട്ടത്തിലുള്ള ഈ പട്ടണത്തില്‍ അവറാന്‍ കുട്ടി കണ്ട കാഴ്ചകളാണ്‌ ഈ കുറിപ്പുകളില്‍. മലയാളത്തില്‍ എഴുതുക എന്നത്‌ വളരെ പരിചയമുള്ള ഒരു ഏര്‍പ്പാടല്ല. തെറ്റുകള്‍ സദയം ക്ഷമിക്കുമല്ലോ!