Wednesday, April 4, 2007

നീലപൊന്‍മാന്‍

നീലപൊന്‍മാനേ... എന്റെ നീലപൊന്‍മാനേ.....

എത്ര നല്ല വരികള്‍... ഈ മലയാള സിനിമാഗാനം ആസ്വദിക്കത്തവരായി ആരും തന്നെ ഈ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല.എന്നാല്‍ ഞാന്‍ അവറാന്‍കുട്ടി ഈ ഗാനത്തെ അത്യധികം വെറുക്കുന്നു.ഇനി ഒരിക്കലും കേള്‍ക്കരുതെന്നാഗ്രഹിക്കുന്നു.അവറാന്‍കുട്ടി ഇത്ര കഠിനഹൃദയനോ എന്നു നിങ്ങള്‍ ചോദിച്ചേക്കാം.ഒരു നല്ല ഗാനം ആസ്വദിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട, മുരടിച്ച മനസ്സാണോ അവറാന്‍കുട്ടിയുടേത്‌? ഉത്തരം 'അല്ല' എന്നു തന്നെ. എന്നിരുന്നാലും നീലപൊന്മാനേ എന്ന ഗാനം അവറാന്‍കുട്ടിയ്ക്ക്‌ വെറുപ്പാണ്‌.

എടാ കൂവെ... വെറുതെ വാചകം അടിക്കാതെ കാരണം എന്താന്നുവെച്ചാല്‍ പറഞ്ഞിട്ട്‌ സ്ഥലം കാലിയാക്കാന്‍ നോക്ക്‌. വെറുതെ ഞങ്ങളെ ടെന്‍ഷന്‍ അടിപ്പിക്കാതെ.... എന്നു നിങ്ങള്‍ പറയുന്നതിനുമുന്‍പ്‌ ആ കഥ ഞാന്‍ പറയാം.

ഏകദേശം ഒരു ഒന്നൊന്നര പതിറ്റാണ്ടിനുമുന്‍പ്‌ അവറന്‍കുട്ടി അല്‍പസ്വല്‍പ്പം പ്രാവീണ്യമുണ്ടായിരുന്ന ഗണിതശാസ്ത്രത്തില്‍ ഒരു ബിരുദമെങ്കിലും ഇരിക്കട്ടെ എന്ന് വിചാരിച്ച്‌ കോട്ടയം ഗവ. കോളെജില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലം.(ആക്കാലത്ത്‌ പൊതുവെ കണക്കു പഠിക്കുന്നവരെ മൂരാച്ചികളും, മുരടന്‍മാരും പിന്നെയും പറഞ്ഞാല്‍ വികടന്‍മാരും ആയികണ്ടിരുന്നു. ഗണിതശാസ്ത്രത്തില്‍ തോറ്റു തൊപ്പിയിടാതെ ഇരിക്കുന്നതിനായി അടുത്ത പരീക്ഷയില്‍ എന്തു പരീക്ഷണം നടത്തണം എന്നലോചിച്ച്‌ സൂത്രങ്ങളും സൂത്രവാക്യങ്ങളും ഒക്കെ എപ്പോഴും മനസ്സില്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തുകൊണ്ട്‌ സാഹിത്യ സാംസ്കാരിക പഞ്ചാരയടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ അടങ്ങിയൊതുങ്ങികഴിഞ്ഞിരുന്ന ഞങ്ങളെ അങ്ങിനെ കണ്ടിരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.)

ഞങ്ങള്‍ 'സയന്റിസ്റ്റുകള്‍' എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ (മാത്‌സ്‌, ഫിസിക്‌സ്‌, ജിയോളജി, ബോട്ടണി ആദിയായവ) എല്ലാവരും ചേര്‍ന്നോരുമിച്ചാണ്‌ ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ നടത്തിയിരുന്നത്‌. ആയതിലേക്കായി ഇംഗ്ലീഷ്‌ ക്ലാസ്സുള്ള ദിവസം പല ദിക്കുകളില്‍ നിന്നും ഒാരോ ചെറിയ പ്രകടനങ്ങളായി പുറപ്പെട്ട്‌ അവസാനം മെയിന്‍ ബില്‍ഡിങ്ങിലെ രണ്ടാംനിലയിലുള്ള അഞ്ചാം നമ്പര്‍ ഹാളില്‍ ഞങ്ങള്‍ സമ്മേളിക്കുമായിരുന്നു. ഇംഗ്ലീഷ്‌ ഡ്രാമ പഠിക്കുവാനുണ്ടായിരുന്നത്‌ ഷേക്സ്‌പിയറിന്റെ വിഖ്യാതമായ 'മാക്‍ബത്‌' ആയിരുന്നു.പഠിപ്പിച്ചിരുന്നതോ..ഏവര്‍ക്കും പ്രിയങ്കരനായിരുന്ന പ്രഫ. ഗീവര്‍ഗീസും. ഒരിക്കലും മുടങ്ങാതെ എല്ലാവരും അതീവ താല്‍പര്യത്തോടെ സാറിന്റെ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു.

ഇങ്ങനെ കുറെ നാളുകള്‍ സന്തോഷത്തോടെ കഴിഞ്ഞുപോയി.മാക്‍ബത്‌ പഠിച്ചതുകൊണ്ടാണോ അതോ സുന്ദരവും സുരഭിലവുമായ കോളെജ്‌ ജീവിതം പതിയെ തലയ്ക്ക്‌ പിടിച്ചതുകൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ ഞങ്ങളില്‍ പലരുടെയും ഹൃദയങ്ങള്‍ പതിയെ അലിയാന്‍ തുടങ്ങി. സാഹിത്യവും സംഗീതവും, പ്രേമവും അങ്ങിനെ എല്ലാം എല്ലാംഹൃദയങ്ങളില്‍ ചേക്കേറാന്‍ തുടങ്ങി. പലരും വെറും സാദാ കോളേജ്‌ കുമാരന്മാരായി. അവറാന്‍കുട്ടിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

തനിക്കു സംഭവിച്ച ഈ മാറ്റം അവറാന്‍കുട്ടി തിരിച്ചറിഞ്ഞത്‌ പെട്ടെന്നുണ്ടായ ഒരു സംഭവത്തോടെയാണ്‌.

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. പതിവുപോലെ അവറാന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു പറ്റം 'കുമാരന്മാര്‍'മെയിന്‍ ബില്‍ഡിംഗ്‌ ലക്ഷ്യമാക്കി നീങ്ങുന്നു - രണ്ടാം നിലയിലേക്കുള്ള ഗോവണിപ്പടികളില്‍ കാലെടുത്തുവെച്ചതും അവറാന്‍കുട്ടിയിലെ യുവ ഗായകന്‍ ഉണര്‍ന്നതും ഒരുമിച്ചായിരുന്നു. പിടക്കോഴികളെ കണ്ട പൂവന്‍ കൂവാനൊരുങ്ങുന്നതുപോലെ - കഴുത്തുചെരിച്ച്‌, കണ്ഠശുദ്ധി വരുത്തി പരിസരം മറന്ന് നിന്നനില്‍പ്പില്‍ അവറാന്‍കുട്ടി ഒരു പാട്ടുപാടി."നീലപൊന്‍മാനേ ... എന്റെ നീലപൊന്‍മാനേ..."

നാലുവരി തികച്ചുപാടിയില്ല അതിനുമുന്‍പ്‌ ഗോവണിയുടെ മുകളില്‍ നിന്നും:

"എന്താടാ.... നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും ഒന്നും ഇല്ലേ?....

അവറാന്‍കുട്ടിയുടെ കൂട്ടത്തില്‍ നിന്നാരോ മറുപടി:

"ഇല്ല മോളേ.. അവരെല്ലാം രാവിലെ ഒരു കല്യാണത്തിന്‌ പാലായ്ക്ക്‌ പോയിരിക്കുകയാ.

"ങ്‌ഹാ... അത്രയ്ക്കായോ... കുറെ നേരമായല്ലോ പുറകെ നടന്നു കളിയാക്കുന്നല്ലേ. ഞാനിത്‌ കംപ്ലയിന്റ്‌ ചെയ്യും.

സ്ഥലകാലബോധം വീണ്ടെടുത്ത്‌, കണ്ണുചിമ്മിത്തുറന്ന് അവറാന്‍-കുട്ടി നോക്കി.തൊട്ടുമുന്‍പില്‍ അതാ ഒരു സുന്ദരി പൊന്‍മാന്‍. അല്ല ഒരു പെണ്‍മാന്‍....നീലചുരിദാറിട്ട്‌.. ഹാ എന്താ തിളക്കം. എന്തൊരു ഭംഗി. കൂട്ടത്തില്‍ രണ്ട്‌ തോഴിമാരും.

പെണ്മാന്റെ കണ്ണില്‍ നിന്നും തീ പാറി. രൂക്ഷമായ ഒരു തുറിച്ചുനോട്ടം. പക്ഷെ അവറാന്‍കുട്ടി അതൊന്നും അപ്പോള്‍ അത്ര കാര്യമാക്കിയില്ല.

ക്ലാസ്സില്‍ എത്തി അല്‍പ്പസമയത്തിനകം അതാ പ്രഫസറോടൊപ്പം, പ്യൂണിനേയും കൂട്ടി ആ നീലപൊന്‍മാന്‍ വാതിലില്‍ പ്രത്യക്ഷപ്പെടുന്നു. പെട്ടെന്നൊരു തിരിച്ചറിയല്‍ പരേഡ്‌. നിമിഷങ്ങള്‍ക്കകം അവറാന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത്‌ പ്യൂണ്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്‌... മുന്‍പില്‍ നീലപൊന്‍മാന്‍. പിന്‍പില്‍ തോഴിമാരകമ്പടി.

കോടതി കൂടി.. ദൃക്‌സാക്ഷികളായി രണ്ടുതോഴിമാരുണ്ടായിരുന്നതുക്കൊണ്ടവണം വിചാരണ പെട്ടെന്നു തീര്‍ന്നു. അവറാന്‍കുട്ടി ചെയ്ത കുറ്റം:ഇവന്‍ ഒരു സ്ഥിരം ശല്യക്കാരനാണ്‌. കുറെ നാളായി പുറകെ നടന്നു ശല്യം ചെയ്യുന്നു. ഇന്നു രാവിലെ സ്റ്റെയെര്‍കേസിന്റെ ചുവട്ടില്‍ വെച്ച്‌ എല്ലാവരും കേള്‍ക്കെ അപമാനിച്ചു. "എന്റെ കര്‍ത്താവേ".... അവറാന്‍കുട്ടി പരിസരം മറന്ന് നിലവിളിച്ചുപോയി. സ്ത്രീത്വത്തെ അപമാനിക്കുകയോ അതായത്‌ പീഠനം എന്നോ. മനസ്സാ വാചാ കര്‍മണാ ചെയ്യാത്ത കുറ്റമാണ്‌ തന്റെമേല്‍ ആരോപിക്കപ്പെടുന്നതെന്ന് അവറാന്‍കുട്ടിയ്ക്‌ മനസ്സിലായി. പ്രതിഭാഗത്തുനിന്നും സാക്ഷികളോ വാദഗതികളോ ഉണ്ടായിരുന്നില്ല.

(ആന്നൊന്നും കേരളത്തില്‍ 'സ്ത്രീപീഡനം' എന്ന പരിപാടി നിര്‍വചിക്കപ്പെട്ടിരുന്നില്ല... കോളെജുകളില്‍ പീഡനക്കമ്മറ്റികളും നിലവിലില്ലായിരുന്നു. അതുകൊണ്ടുതന്നെ ശിക്ഷ അത്ര കടുത്തതാവാനും സാധ്യതയില്ല എന്ന ഒരു ചെറിയ ആശ്വാസം മാത്രമേ അവറാന്‍കുട്ടിയ്ക്കുണ്ടായിരുന്നുള്ളു).

രക്ഷപ്പെടാന്‍ എന്താണൊരു വഴി? അവസാനം പ്രിന്‍സിപ്പാള്‍. തന്നെ മൊഴിഞ്ഞു.

"താന്‍ ആ പെണ്‍കുട്ടിയോട്‌ മാപ്പു പറഞ്ഞിട്ട്‌ ഇനി ഇതൊന്നും മേലാല്‍ ആവര്‍ത്തിക്കില്ലാ എന്ന് എഴുതിത്തന്നിട്ട്‌ പൊയ്ക്കൊ"

.....സര്‍, ഞാന്‍ മാപ്പു പറയാം...ആദ്യമായി കാണുന്ന കുട്ടിയാണ്‌. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. എന്നാലും എന്തിനാണ്‌ അത്‌ എഴുതിത്തരുന്നത്‌. സര്‍, സദാചാരം മാത്രമേ എനിക്ക്‌ കൈമുതലായുള്ളൂ. എന്റെ ഹിസ്റ്ററി പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ ഒരു കുഴപ്പക്കാരനേ അല്ലാ എന്ന്.

"തന്റെ ഒരു ഹിസ്റ്ററിയും എനിക്ക്‌ കേള്‍ക്കേണ്ട. തന്‍ വേഗം എഴുതിക്കൊടുത്തിട്ട്‌ പോകാന്‍ നോക്ക്‌"

ഇനി രക്ഷയില്ലാ...അവറാന്‍കുട്ടി നിസ്സഹായനായി ചുറ്റും നോക്കി. പിന്നെ തിരിഞ്ഞ്‌ 'പൊന്‍മാനോടും ചുറ്റുമുള്ളവരോടും ഇങ്ങനെ പറഞ്ഞു.

"എന്റെ പൊന്നു പെങ്ങളേ, അനിയത്തിപ്രാവുകളെ, സാറന്മാരേ.. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. കളിയാക്കണമെന്നോ,ഉപദ്രവിക്കണമെന്നോ ഉദ്ദേശിച്ചിരുന്നില്ല. ഒരബദ്ധം പറ്റിയതാണ്‌. അറിയാതെ പാടിയ ഒരു പാട്ടാണ്‌. കുട്ടി ഇന്ന് നീല ചുരിദാറിടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ക്ഷമി..... ഇനി മേലാല്‍ ഈ പാട്ടെന്നല്ല 'നിറമുള്ള' ഒരു പാട്ടും ഈ അവറാന്‍ കുട്ടി പാടുകയില്ല"

നടപടിക്രമങ്ങള്‍ വേഗം തീര്‍ന്നു..അങ്ങിനെ ആദ്യമായി കോളെജിലെ പൂവാലന്‍മാരുടെ ലിസ്റ്റില്‍ കെ.അവറാന്‍കുട്ടി എന്ന പേര്‍ എഴുതിചേര്‍ക്കപ്പെട്ടു. പൊന്‍മാന്‍ സമാധാനത്തോടെ ക്ലാസ്സിലേയ്ക്ക്‌ തോഴിമാരോടോപ്പം മടങ്ങി.....

പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവറാന്‍കുട്ടി ഒരു ശപഥം ചെയ്തു. ഇനി മേലാല്‍ മലയാളത്തിലെ പഴയതോ പുതിയതോ ആയ ഒരു പ്രണയ ഗാനവും മരിക്കുന്നതുവരെ ഉറക്കെ എന്നല്ല കുളിമുറിയില്‍ പോലും പാടില്ല എന്ന്‌.

വിഷണ്ണനായി, ഇംഗ്ലിഷ്‌ ക്ലാസ്സിലേയ്ക്ക്‌ പോകാന്‍ കഴിയാതെ, തന്റെ സഹപാഠികളെ അഭിമുഖീകരിക്കാനാവാതെ അവറാന്‍കുട്ടി എന്ന രെജിസ്റ്റേര്‍ഡ്‌ പൂവാലന്‍ കോളെജില്‍ നിന്നും വെളിയിലേക്കിറങ്ങി നടന്നു.... എങ്ങോട്ടെന്നില്ലാതെ....

വാല്‍ക്കഷണം: അവറാന്‍കുട്ടി നിരപരാധിയാണെന്ന് പിന്നീട്‌ ബോധ്യപ്പെട്ട ആ 'നീലപൊന്‍മാന്‍' താമസിയാതെ തന്നെ അവറാന്‍കുട്ടിയുടെ മാത്രം പൊന്‍മാനാവുകയും ഇണക്കിളികളെപ്പോലെ രണ്ടുപേരും കാമ്പസില്‍ പറന്നു നടക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുശേഷം കോളേജ്‌ അവസാനിച്ചപ്പോള്‍ അവറാന്‍കുട്ടിയെ തനിച്ചാക്കി ആ പൈങ്കിളി മറ്റേതോ കൂടുംതേടി എങ്ങോട്ടോ പറന്നു പോയി...